തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു. സമരകവാടം 10 വർഷത്തിനുശേഷമാണ് തുറന്നത്. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡും ഒരു വശത്തേക്ക് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനമാണ് ഇന്ന്. നോർത്ത് ഗേറ്റ് വഴി നിരന്തരം പൊതുജനങ്ങൾ സെക്രട്ടറിയേറ്റിൽ വന്നതോടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുൻ സർക്കാർ ഗേറ്റ് അടച്ചത്. ഈ ഗേറ്റിലൂടെ കയറുന്ന വഴിയിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ പ്രവർത്തിച്ചിരുന്നത്. നിലവിൽ ഉദ്യോഗസ്ഥർക്കും മന്ത്രിവാഹനങ്ങൾക്കുമാണ് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങൾ കന്റോൺമെന്റ് ഗേറ്റിലൂടെ തന്നെ പ്രവേശിക്കണം. കേരള സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റിനെയാണ് പൊതുവെ ‘സമരഗേറ്റ്’ എന്ന് വിളിക്കുന്നത്. സർക്കാരിനെതിരെയുള്ള സമരങ്ങളും മാർച്ചുകളും പ്രധാനമായും അവസാനിക്കുന്നത് ഈ ഗേറ്റിന് മുന്നിലായതിനാലായതിനാലാണ് ഈ പേരു വന്നത്.
