മുഖ്യമന്ത്രി കസേരയ്ക്കായി ചർച്ചകൾ മുറുകുന്നു; കോൺഗ്രസിൽ അസ്വസ്ഥത

Breaking

തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് മുഖ്യമന്ത്രി ആരാണെന്ന ചർച്ചകളിൽ കോൺഗ്രസിൽ അസ്വസ്ഥത പടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിക്കുന്നവർ സൈബറിടത്തിൽ ഏറ്റുമുട്ടുകയാണ്. കെ.സി.വേണുഗോപാലിനെ പ്രശംസിച്ച് പോസ്റ്റിട്ട കെ.സുധാകരനെതിരെ കെ പി സി സി അധ്യക്ഷൻ സണ്ണിജോസഫ് രംഗത്തെത്തി. കോൺഗ്രസിലെ പരസ്യ ചർച്ചകളിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞതിൻെറ തൊട്ടടുത്ത ദിവസം മുതൽ മുഖ്യമന്ത്രിയാരാകണമെന്ന ചർച്ചകൾ കോൺഗ്രസിൽ സജീവമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ വിശ്വസ്തനായ ഏറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിൻെറ പ്രതികരണമാണ് മുഖ്യമന്ത്രി ചർച്ചകൾക്ക് തുടക്കമിട്ടത്. എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന ഷിയാസിൻെറ പരാമർശം എതിർ വിഭാഗങ്ങളിൽ സംശയം ജനിപ്പിച്ചു. ഇതിന് പിന്നാലെ ഒരു വാർത്താ ചാനലിൽ കെ.സി.വേണു ഗോപാലിന് എതിരായ പരാമർശം കൂടി വന്നതോടെ കൃത്യമായ ആസൂത്രണം സംശയിച്ച സതീശൻ വിരുദ്ധവിഭാഗം പ്രത്യാക്രമണം തുടങ്ങി. ഇന്നലെ കെസി വേണുഗോപാലിനെ പിന്തുണച്ച് കെ.സുധാകരൻ പോസ്റ്റിട്ടതോടെ അത്പ്രകടമായി. പോസ്റ്റിന് താഴെ സതീശൻ അനുകൂലികളും സുധാകരൻ അനുകൂലികളും ഏറ്റുമുട്ടിയതോടെ ചർച്ച പരിധിവിട്ടു. ഇതോടെ ഇടപെടാൻ നേതൃത്വം നിർബന്ധിതമായി.

Leave a Reply

Your email address will not be published. Required fields are marked *