തമിഴ്നാട് വിരുദുനഗർ കട്ടുന്നാർപട്ടിയിലെ പടക്ക നിർമ്മാണശാല സ്ഫോടനത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. തമിഴ്നാട് ചീഫ് സെക്രട്ടറി, വിരുദുനഗർ എസ്പി എന്നിവർക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് കമ്മീഷന്റെ നിർദേശം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 25 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 21 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതര പരുക്കേറ്റ ആറുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനം നടന്ന സമയത്ത് ജോലിയിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് പരുക്കേറ്റത്. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് പൊലീസുകാർ ഉൾപ്പെടെ 15 പേർക്കാണ് പരുക്കേറ്റത്. സ്ഫോടനം നടന്ന വനജ ഫയർ ഫാക്ടറി ഉടമ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർ വിരുദുനഗർ കോടതിയിൽ കീഴടങ്ങിയിരുന്നു.
