എസ് ഐ ആറിൽ സുപ്രീംകോടതി വിധി ഇന്ന്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും വിധി പറയുക. കഴിഞ്ഞ ജനുവരി 29നാണ് സുപ്രീംകോടതി വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ് ഐ ആർ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. ഹർജികളിൽ കഴിഞ്ഞ നവംബർ മുതലാണ് വാദം ആരംഭിച്ചത്. ദീർഘനാളത്തെ വാദം കേൾക്കലിന് ഒടുവിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിധി പറയാനായി മാറ്റിയത്. എസ്ഐആർ നെതിരെ രാഷ്ട്രീയപാർട്ടികളും വിവിധ സംഘടനകളുമാണ് കോടതിയെ സമീപിച്ചത്.എസ്ഐആർ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ-സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് തുടങ്ങിയത്. രണ്ടാം ഘട്ടം ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്നിരുന്നു.
