മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. 178 കുടുംബങ്ങളിലെ 7 കുടുംബങ്ങൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ താക്കോൽ നൽകിയത്. എന്നാൽ കുടുംബങ്ങൾ ഇപ്പോൾ താമസം തുടങ്ങുന്നില്ല. 178 കുടുംബങ്ങളും ഒന്നിച്ചു മാത്രമേ താമസം തുടങ്ങൂവെന്ന് ദുരന്തബാധിതർ. ‘നാളെ വേണമെങ്കിലും താമസം തുടങ്ങാം. എന്നാൽ എല്ലാവരും ഒരുമിച്ചേ താമസം തുടങ്ങൂവെന്നാണ് ഞങ്ങളുടെ തീരുമാനം’ ദുരന്തബാധിതർ പറഞ്ഞു. ക്ലസ്റ്ററുകൾ ആയി വീടുകൾ കൈമാറുമെന്ന് ഊരാളുങ്കൽ സി ഒ ഒ അരുൺ ബാബു വ്യക്തമാക്കി. 178 വീടുകളുടെയും കെട്ടിടം അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാകും. പരിശോധന പൂർത്തിയായ ശേഷം ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ക്ലസ്റ്ററുകളായി വീടുകൾ നൽകുമെന്ന് അദേഹം അറിയിച്ചു.
