കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ കാര്യം ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ. എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യും. ഉത്തരവ് ഹാജരാക്കണമെന്ന് കോടതി. രണ്ട് ദിവസത്തിനകം നൽകാമെന്ന് സർക്കാർ. കേസ് ബുധനാഴ്ച പരിഗണിക്കും. പിണറായി സർക്കാർ മൂന്ന് തവണ അനുമതി നിഷേധിച്ചതിലാണ് ഇപ്പോൾ വിഡി സതീശൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങൾ മാത്രമാണ് സിബിഐ കണ്ടെത്തിയതെന്നും അതിനാലാണ് ആർ ചന്ദ്രശേഖരനെ അടക്കം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതെന്നുമാണ് എൽഡിഎഫ് സർക്കാർ വിശദീകരിച്ചിരുന്നത്. 2006 മുതൽ 2015 വരെയുള്ള കാലയളവിലാണ് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയെന്ന് ആരോപണമുയർന്നത്.
