പത്ത് ദിവസം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കൊടുവിൽ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങളുടെ ആവർത്തനമായിരുന്നു ഇന്നലെയും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ചയിൽ നേതൃത്വം ഒറ്റപേരിലേക്ക് എത്തിയെന്നാണ് സൂചന. പ്രഖ്യാപനത്തിന് മുൻപ് വരെ തീരുമാനം അതീവ രഹസ്യമാക്കി വെക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഘടകകക്ഷി എം എൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. UDF നേതൃയോഗം ഉച്ച തിരിഞ്ഞ് രണ്ട് മണിക്കും നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം തന്നെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും. സോണിയാഗാന്ധിയുടെ അഭ്പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രാഹുലും ഖർഗെയും അന്തിമതീരുമാനം കൈക്കൊള്ളുക എന്ന കാര്യം വ്യക്തമാണ്.
