പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം അന്തിമമാക്കാനും വിജ്ഞാപനം ചെയ്യാനും കേന്ദ്രം തയ്യാറെടുക്കുന്നു. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേതാകും ആദ്യം വിജ്ഞാപനം ചെയ്യുക എന്നാണ് സൂചന. കേരളത്തിലെയും കർണാടകയിലെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വ്യാപ്തി വിദഗ്ധ സമിതി അന്തിമമാക്കിയിട്ടില്ല. അന്തിമ സമ്മതം നൽകിയ ഒരേയൊരു സംസ്ഥാനം ഗുജറാത്ത് മാത്രമാണ്. 64 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 470 ചതുരശ്ര കിലോമീറ്ററോളമാണ് ഗുജറാത്തിലെ പരിസ്ഥിതി ലോലപ്രദേശം. 2024 ജൂലൈ 31 ന് പുറപ്പെടുവിച്ച അവസാന കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കാനായ പശ്ചാത്തലത്തിലാണ് നീക്കം. കരട് വിജ്ഞാപന പ്രകാരം പരിസ്ഥിതിലോല പ്രദേശത്തിന്റെ 36.3 ശതമാനം കർണാടകയിലാണ്. കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് ഔദ്യോഗികമായി നിരസിക്കാൻ കർണാടക മന്ത്രിസഭ 2024-ൽ തീരുമാനിച്ചിരുന്നു. വിജ്ഞാപനത്തിൽ നിർദേശിച്ച 9,993.7 ചതുരശ്ര കിലോമീറ്ററിന് പകരം 8,805 ചതുരശ്ര കിലോമീറ്റർ പ്രദേശം ESA ആയി വിജ്ഞാപനം ചെയ്യാമെന്നാണ് കേരളത്തിൻ്റെ നിലപാട്. ഇടുക്കി, വയനാട് ജില്ലകളിൽ നിന്നായി 31 ഗ്രാമങ്ങളെ ഒഴിവാക്കണമെന്നാണ് ആവശ്യം.വിദഗ്ധ സമിതി ഇക്കാര്യം അംഗീകരിച്ചിട്ടില്ല.
