തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 182 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.28 റോഡു പ്രവൃത്തികള്‍ക്കായി 123.14 കോടി രൂപയും നാല് പാലങ്ങള്‍ക്കായി 14.42 കോടി രൂപയും അനുവദിച്ചു.സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ 15 കെട്ടിടങ്ങള്‍ക്കായി 44.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നല്‍കി. ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്ന പദ്ധതികള്‍ക്കാണ് അനുമതി. ബജറ്റില്‍ ഉള്‍പ്പെട്ടിരുന്ന 101 റോഡുകള്‍ക്ക് നേരത്തേ ഭരണാനുമതി നല്‍കിയിരുന്നു. അവയുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പശ്ചാത്തല വികസന പദ്ധതികള്‍ക്കായി കഴിഞ്ഞമാസം 136.73 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളും വേഗത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. സാങ്കേതിക അനുമതി നല്‍കി സമയബന്ധിതമായി ടെൻഡര്‍ നടപടികളിലേക്ക് കടക്കാൻ മന്ത്രി ബന്ധപ്പെട്ട വിങ്ങുകള്‍ക്ക് നിര്‍ദേശം നല്‍കി.