ഇടുക്കി: വീടിനുള്ളിലെ കിടപ്പുമുറിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി മാവടി സണ്ണിയുടെ കൊലപാതകത്തിൽ മാവടി സ്വദേശി തകിടിയിൽ സജി ജോൺ, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് മനോഹരൻ എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വന്യമൃഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേൽ കൊള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒളിവിലായിരുന്നു പ്രതികളെ കഴിഞ്ഞ ദിവസം വൈകിട്ടാണ് പിടികൂടിയത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്പോൾ രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വെടിയുണ്ട അടുക്കള വാതില്‍ തുളച്ചുകയറിയാണ് ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേറ്റത്. അടുക്കള വാതിലില്‍ നാലു വെടിയുണ്ടകള്‍ തുളച്ചുകയറിയതായും കണ്ടെത്തിയിട്ടുണ്ട്.