ആലപ്പുഴ: ടൂറിസം വകുപ്പിന് കായംകുളം മണ്ഡലത്തോടു കടുത്ത അവഗണനയെന്ന് യു.പ്രതിഭ എംഎൽഎ. വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായില്ലെന്നും കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്നു ഭരണാധികാരികൾ ഓർക്കണമെന്നും പ്രതിഭ പറഞ്ഞു. കായംകുളം കായലോരത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ്, ഭരണകക്ഷി എംഎൽഎ കൂടിയായ പ്രതിഭ വിമർശനമുയർത്തിയത്
‘‘ടൂറിസം എന്നു പറഞ്ഞാൽ ആലപ്പുഴ ബീച്ചും പുന്നമടക്കായലും ആണെന്ന മിഥ്യാധാരണ ടൂറിസം വകുപ്പിന് എപ്പോഴുമുണ്ട്. ലോകപ്രശസ്തമായ കെട്ടുകാഴ്ചകൾ നടക്കുന്ന സ്ഥലമാണ് കായംകുളം. പരമ്പാരഗതമായി ആലപ്പുഴയോടൊപ്പം തന്നെ വ്യവസായങ്ങൾ നടന്നിരുന്ന സ്ഥലമാണിത്. നിർഭാഗ്യവശാൽ അങ്ങേയറ്റം അവഗണനയാണ് കായംകുളം നേരിടുന്നത്.
ആലപ്പുഴയുടെ ഒരു ഭാഗം തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ ഈ കായംകുളം എന്ന് അധികാരികൾ ഓർക്കണം. അങ്ങേയറ്റം അവഗണനയാൽ വീർപ്പു മുട്ടുന്ന വിനോദസഞ്ചാര മേഖലയാണ് കായംകുളത്ത് ഉള്ളത് എന്നും ഓർമിപ്പിക്കുന്നു’’ – പ്രതിഭ പറഞ്ഞു.