തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് തുടങ്ങാനിരുന്ന ഓണക്കിറ്റ് വിതരണം അവതാളത്തിൽ. സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. ബുധനാഴ്ചയാണ് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് മുതൾ കിറ്റ് നല്കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പക്ഷെ റേഷൻ കടകളിലേക്ക് കിറ്റ് വിതരണത്തിനെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
14 ഇന കിറ്റിൽ മിൽമയിൽ നിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇത് വരെ കിട്ടിയില്ല. പ്രശ്നം ഉടനെ പരിഹരിച്ചില്ലെങ്കിൽ പകരം വഴി നോക്കേണ്ടിവരുമെന്ന് മിൽമയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി. കിറ്റിലേക്ക് വേണ്ട സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലെത്തിച്ച് അവിടെ നിന്ന് പാക്ക് ചെയ്താണ് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങളിറക്കാൻ കഴിഞ്ഞില്ലെന്നിരിക്കെ നാളെയും കിറ്റ് നൽകാനാകുമോ എന്ന കാര്യത്തിൽ റേഷൻ കടക്കാര് സംശയം പറയുന്നുണ്ട്. ഞായറാഴ്ച അടക്കം ബാക്കി രണ്ട് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാകുമോ എന്നതിലും സംശയമാണ്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇക്കുറി മഞ്ഞ കാര്‍ഡ് ഉടമകൾക്ക് മാത്രം കിറ്റ് നൽകാൻ തീരുമാനിച്ചത്.