ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 30 പേര് കൊല്ലപ്പെട്ടു. 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും (ഡിഎസ്പി) സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആളുകള്‍ ഒത്തുകൂടിയ ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്.
വലിയ സ്ഫോടനമാണ് നടന്നതെന്ന് മസ്തുങ് അസിസ്റ്റന്റ് കമ്മീഷണര്‍ അത്താ ഉള് മുനിം പറഞ്ഞു. മസ്തുങ് ഡിഎസ്പി നവാസ് ഗഷ്കോരി കൊല്ലപ്പെട്ടതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
സെപ്റ്റംബറില്‍ ഇതേ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. ഈ മാസം ആദ്യം സ്ഫോടനത്തില്‍ ജമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസല്‍ (ജെയുഐ-എഫ്) നേതാവ് ഹാഫിസ് ഹംദുള്ള ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.