ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. ദ്വാരപാലക ശിൽപത്തിലെ സ്വർണ മോഷണക്കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതൽ 2024 വരെയുള്ള സ്വർണപാളികാലും കട്ടിളപാളിക്കളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ഇയാളെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യുക.
