കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പ് പറഞ്ഞു. സംഭവത്തിൽ നടപടി നേരിട്ട ആറ് വിദ്യാർത്ഥികളാണ് ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞത്. തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി. കോളജ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചാണ് മാപ്പപേക്ഷ നടത്തിയത്.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ കഴിഞ്ഞ മാസമാണ് ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അവഹേളിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന് ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അദ്ദേഹത്തെ പരിഹസിക്കുന്നതിന്റെയും ചിലർ അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോ പുറത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം വലിയതോതിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് സംഭവം ചർച്ചയായത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വലിയ പ്രതിഷേധം ആണ് ഉണ്ടായത്. വിഷയത്തിൽ കെഎസ്യു നേതാവ് ഉൾപ്പെടെയുള്ള ആറു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു.