തിരുവനന്തപുരം: സ്മാർട്ടി സിറ്റിയുടെ ധനസഹായത്തോടു കൂടി കെഎസ്ആർടിസി വാങ്ങിയ 113 ഇലക്ട്രിക് റെഡ് ബസുകളിൽ 60 എണ്ണം നാളെ മുതൽ സർവീസ് ആരംഭിക്കും. നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചക്ക് മൂന്നിന് ചാല സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, എം.ബി രാജേഷ് എന്നിവർ പങ്കെടുക്കും.
ഈ സർവീസുകൾക്കുള്ള റൂട്ടുകൾ അന്തിമമാക്കിയിട്ടുണ്ട്. റൂട്ടുകളെ കുറിച്ച് യാത്രക്കാരുടെ അഭിപ്രായം തേടിയ ശേഷം ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് റൂട്ടുകൾ അന്തിമാക്കിയത്. മൂന്ന് മാസം പരീക്ഷണ സർവീസ് നടത്തിയ ശേഷം ആവശ്യമായ ഭേദഗതി വരുത്തും. ഇതിൽ പോരായ്മ ഉണ്ടെങ്കിൽ അടുത്ത ഘട്ടത്തിൽ വരുന്ന 53 ബസുകൾ കൂടുതൽ സ്ഥലങ്ങൾ കവർ ചെയ്യും. എട്ട് സർക്കുലർ സർവ്വീസുകളും, 17 പോയിന്റ് ടു പോയിന്റ് സർവീസുകളുമാണ് ആദ്യഘട്ടത്തിൽ നടത്തുക.
പോയിന്റ് ടു പോയിന്റ് സർവീസുകളിൽ ഫെയർ സ്റ്റേജുകൾ 3 മാസത്തിന് ശേഷം മാത്രമേ നടപ്പാക്കുക ഉള്ളൂ. അത് വരെ ആ സർവീസുകളിൽ 10 രൂപക്ക് യാത്ര ചെയ്യാം. തലസ്ഥാനത്തെ ഓണത്തിരക്ക് പ്രമാണിച്ച് 27 മുതൽ സെപ്റ്റംബർ മൂന്ന് വരെ രാത്രി 12 മണി വരെ റെഡ് ബസുകൾ സർവീസ് നടത്തും. തിരുവനന്തപുരത്തിന്റെ സമീപ പ്രദേശങ്ങളിലേക്ക് റെഡ് ബസുകളുമായി ബന്ധപ്പെടുത്തി കണക്ഷൻ സർവീസുകളും ഉണ്ടായിരിക്കും.