തിരുവനന്തപുരം: പാലക്കാട് ഉൾപ്പടെ ആറ് ജില്ലകളിൽ കൊടും വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞത് വരൾച്ചയ്ക്ക് കാരണമെന്നും വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ താപനില 36 ഡിഗ്രിയായി ഉയർന്നു. ജലാശയങ്ങളിൽ ജലനിരപ്പ് കുറഞ്ഞതോടെ കൃഷിയിടങ്ങൾ വരണ്ടു തുടങ്ങുകയും ചെയ്തു. പാലക്കാട് അതിർത്തി ഗ്രാമങ്ങളിലുള്ളവരും കർഷകരും ആശങ്കയിലാണ്.
രാജ്യത്ത് കഴിഞ്ഞ 100 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം ഈ വർഷമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടുണ്ട്. സാധാരണ ലഭിക്കുന്നതിലും 30 മുതൽ 33 ശതമാനം വരെ കുറവാണ് മഴക്കണക്കിൽ ഓഗസ്റ്റ് മാസം രാജ്യത്താകമാനം രേഖപ്പെടുത്തിയത്. എൽനിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നാണ് വിലയിരുത്തൽ.