ഭുവനേശ്വർ: ഡോക്ടർമാരുടെ കൈയ്യക്ഷരത്തെ വിമർശിച്ച് ഒഡീഷ ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും കുറിപ്പുകളും ഡോക്ടർമാർ ക്യാപിറ്റൽ ലെറ്റേഴ്‌സിലോ വൃത്തിയുള്ള കൈയക്ഷരത്തിലോ എഴുതണമെന്ന് കോടതി നിർദ്ദേശം നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമല്ലാത്തതിനാൽ പാമ്പുകടിയേറ്റ മരണത്തിൽ സാമ്പത്തിക സഹായം അനുവദിച്ചില്ലെന്ന ഹരജി പരിഗണിക്കുന്ന വേളയിലാണ് കോടതിയുടെ നിർദ്ദേശം.
പോസ്റ്റുമോർട്ടം റിപ്പോർട്ടും കുറിപ്പടിയും വലിയ അക്ഷരത്തിലോ വ്യക്തമായ കൈപ്പടയിലോ എഴുതാൻ സംസ്ഥാനത്തെ എല്ലാ ഡോക്ടർമാർക്കും നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു.
ഒരു സാധാരണക്കാരനും വായിക്കാൻ കഴിയാത്ത ഇത്തരം കൈയക്ഷരമാണ് സംസ്ഥാനത്തെ മിക്ക ഡോക്ടർമാരും അവലംബിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാം ഡോക്ടർമാരും വൃത്തിയുള്ള കൈപ്പടയിലോ ടൈപ്പ് ചെയ്ത രൂപത്തിലോ കുറിപ്പടികൾ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.