കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ.രഞ്ജിത്ത് മാരാരെയാണ് ഹൈക്കോടതി ഒഴിവാക്കിയത്. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് കോടതിയുടെ തീരുമാനമുണ്ടായത്.
തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടിരുന്നു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയത്. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഇതിനെ എതിർത്ത് ദിലീപ് ഹർജി നൽകി. ദിലീപിൻ്റെ ഹർജി നിരാകരിച്ച കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.