തിരുവനന്തപുരം: സീരിയൽ-സിനിമ നടി അപർണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് വന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും അപർണ നായരുടെ ഭർത്താവ് പ്രതികരിച്ചു. ലൊക്കേഷനിൽ ഉൾപ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
അപർണ നായരുടെ ആത്മഹത്യ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. അപർണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ മൊഴി നൽകിയിരിക്കുന്നത്.