തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ആക്സസ് കണ്ട്രോള് സിസ്റ്റം പഞ്ചിങ്ങുമായി ബന്ധിപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം പിൻവലിച്ച് സർക്കാർ. ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആറ് മാസം മുൻപ് നടപ്പാക്കാൻ ഉത്തരവിട്ട പദ്ധതിയാണ് സർവ്വീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നീട്ടിവെച്ചത്.
ഈ മാസം അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഒക്ടോബർ ഒന്ന് മുതൽ അക്സ്സ് കൺട്രോൾ സിസ്റ്റം ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ എതിർപ്പറിയിച്ച സർവ്വീസ് സംഘടനകൾ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. അക്സസ് കൺട്രോൾ, ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നാണ് സംഘനകളുടെ വാദം. ഇതേ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച്ച നിർദേശം നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.