സമാധാന കരാറിന്മേലുള്ള ചർച്ചകൾ പുരോഗമിക്കവെ മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന ആവശ്യത്തിലുറച്ച് ഇറാൻ. ആസ്തികൾ ഭാഗികമായെങ്കിലും വിട്ടു നൽകാതെ അന്തിമ ധാരണയിലെത്താനാകില്ലെന്ന് ഇറാൻ അറിയിച്ചു. അതേസമയം കരാറിലെത്താൻ ധൃതിയില്ലെന്നും ആണവായുധം നിർമ്മിക്കാൻ ഇറാനെ അനുവദിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിലൂടെ ചർച്ച നടത്തി. അമേരിക്കയുമായുള്ള കരാറിന്മേൽ ചർച്ചകൾ പുരോഗമിക്കവെയാണ് മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ വ്യക്തമാക്കിയത്. ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ ഭാഗികമായി വിട്ടു നൽകാതെ അന്തിമ ധാരണയിലെത്താനാകില്ല. അമേരിക്ക അടിക്കടി നിലപാട് മാറ്റുന്നതിനാലാണ് സമാധാനകരാർ യാഥാർത്ഥ്യമാകാത്തതെന്നും കരാറിലെത്താൻ നിലപാടുകളിൽ വിട്ടുവീഴ്ചകൾക്കില്ലെന്നും ഇറാൻ അറിയിച്ചു. അതേസമയം ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. മികച്ചതും ശരിയായതുമായ കരാറാണ് താൽപര്യപ്പെടുന്നതെന്നും കരാറിലെത്താൻ ധൃതിയില്ലെന്നും ട്രംപ് പറഞ്ഞു.
