പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു. വൈകിട്ട് 4.30നാണ് പരിപാടി. നരേന്ദ്രമോദി ആപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കും. യുവാക്കള്‍, വനിതകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ നിന്നുള്ളവര്‍, കര്‍ഷകര്‍, വിദ്യാർഥികൾ എന്നിവരാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭന്‍ പരിഭാഷകനായി ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. വികസിത കേരളത്തിനായുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും എല്ലാവരും പരിപാടിയില്‍ പങ്കുചേരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
