തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ്. വാഹനമോടിച്ച പ്രിയരഞ്ജനെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ, കേരളം കടന്ന് പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിൽ വെച്ച് പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം ദുരൂഹത സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ചതാണെന്ന നിഗമനത്തിലേക്ക് എത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം കൃത്യം ചെയ്തതൊണ് സംശയം. ആദിശേഖറിന്റെ അകന്ന ബന്ധു കൂടിയാണ് പ്രതിയായ പ്രിയരഞ്ജൻ.